തൃശ്ശൂര്‍

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരില്‍ അറിയപ്പെട്ടുന്ന തൃശ്ശൂര്‍ പട്ടണം തൃശ്ശൂര്‍ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്‌. കേരളത്തിന്റെ സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയില്‍ പഠിപ്പിക്കുന്ന കേരള കലാമണ്ഡലം ഇവിടെ അടുത്താണ്‌ (ചെറുതുരുത്തിയില്‍). ലോക പ്രശസ്തമായ തൃശ്ശൂര്‍ പൂരം ആണ്ടു തോറും അരങ്ങേറുന്നതും ഇവിടെ വെച്ചു തന്നെ.
കേരളീയമായ ശൈലിയില്‍ നിര്‍മ്മിച്ച ഒരു പാടു ഹിന്ദു ക്ഷേത്രങ്ങള്‍ ഈ നഗരത്തില്‍ ഉണ്ട്‌. നഗരത്തിന്റെ മധ്യത്തില്‍ തേക്കിന്‍ കാട്‌ മൈതാനിയില്‍ ഉള്ള വടക്കും നാഥന്‍ ക്ഷേത്രവും അവിടുത്തെ കൂത്തമ്പലവും പ്രസിദ്ധമാണ്‌. റോമിലെ ബസലിക്കയുടെ അതേ മാതൃകയില്‍ നിര്‍മ്മിച്ച 'പുത്തന്‍ പള്ളിയും' ഈ നഗരത്തിന്റെ നടുവില്‍ തന്നെ ആണ്‌. ഹിന്ദുക്കളുടെ പുണ്യക്ഷേത്രമായ ഗുരുവായൂര്‍ അമ്പലം ഇവിടെ നിന്ന് 24 കി.മി. അകലെ ആണ്‌.
മലയാള സിനിമയില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച 'നീലക്കുയിലി'ന്റെ അണിയറ ശില്‍പികളില്‍ പ്രധാനിയായ രാമു കാര്യാട്ട്‌ തൃശ്ശൂര്‍ ജില്ലക്കാരനും ഈ നഗരത്തിലെ സജീവ സാന്നിധ്യവും ആയിരുന്നു. ഈ സിനിമയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും നടന്നത്‌ ഹൈ റോഡില്‍ ഉള്ള 'ശോഭന സ്റ്റുഡിയൊയില്‍' വെച്ചും. ചിറയങ്കീഴ്‌ സ്വദേശി പരമേശ്വരന്‍ നായര്‍ തൃശ്ശുരിലേക്ക്‌ താമസം മാറ്റി തുടങ്ങിയ സ്റ്റുഡിയോ ആയിരുന്നു ഇത്‌.
കേരള രാഷ്ട്രീയത്തിലെ 'ലീഡര്‍' കെ.കരുണാകരന്‍ തന്റെ രാഷ്ട്രീയ തട്ടകം ആയി തെരന്‍ഞ്ഞെടുത്തതും തൃശ്ശുരിനെ തന്നെ. തൃശ്ശുര്‍ പൂങ്കുന്നത്തുള്ള സീതാറാം മില്ലിലെ ഒരു തൊഴിലാളി നേതാവായാണ്‌ കെ.കരുണാകരന്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്‌. കരുണാകരന്റെ ആജീവാന്ത എതിരാളി ആയിരുന്ന ശ്രീ. നവാബ്‌ രാജേന്ദ്രന്‍ തന്റെ പത്രം 'നവാബ്‌' പ്രസിദ്ധീകരിച്ചിരുന്നതും ഇവിടെ നിന്നു തന്നെ. നീട്ടി വളര്‍ത്തിയ താടിയും, മുഷിഞ്ഞ വസ്ത്രങ്ങളും ധരിച്ച്‌ സ്വാരജ്‌ റൗണ്ടില്‍ നടന്നു നീങ്ങിയിരുന്ന ഈ മനുഷ്യന്‍ തൃശ്ശുര്‍ക്കാര്‍ക്ക്‌ സുപരിചിതന്‍ ആയിരുന്നു.