ഓണാഘോഷങ്ങള്‍

പൂക്കളം

അത്തപ്പൂക്കളം

തിരുവോണദിവസം വിരുന്നു വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. 'അത്തം പത്തോണം' എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകമെഴുതി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാള്‍ പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നു. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകളും മൂന്നാം ദിവസം മൂന്നും അങ്ങനെ ഓരോ ദിവസവും വലിപ്പം കൂടി വരുന്നു. ചോതി നാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തില്‍ സ്ഥാനമുള്ളൂ. ഉത്രാടത്തിന്‍നാളില്‍ പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്‌.

തിരുവോണനാളിലെ ചടങ്ങുകള്‍

തിരുവോണപുലരിയില്‍ കുളിച്ചു ശുദ്ധിയായി കോടിവസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുന്‍പില്‍ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കല്‍പരൂപത്തിന്‌ മുന്നില്‍ മാവ്‌ ഒഴിച്ച്‌, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളില്‍ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. കളിമണ്ണിലാണ്‌ രൂപങ്ങള്‍ മെനഞ്ഞെടുക്കുന്നത്‌. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്‌. ഓണസദ്യയാണ്‌ തിരുവോണനാളിലെ പ്രധാന ഇനം. ഇതിനുശേഷം ഓണക്കളികളും.
തിരുവോണചടങ്ങുകളില്‍ വളരെ പ്രാധാന്യമുള്ളതാണ്‌ തൃക്കാക്കരക്ഷേത്രത്തില്‍ മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുന്നത്‌. വാമനന്റെ കാല്‍പാദം പതിഞ്ഞ ഭൂമി എന്ന അര്‍ത്ഥത്തിലാണ്‌ 'തൃക്കാല്‍ക്കര' ഉണ്ടായതെന്ന്‌ ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണില്‍ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്‌.

തൃക്കാക്കരയപ്പന്‍

തൃശൂര്‍ ജില്ലയിലെ തെക്കന്‍ ഭാഗങ്ങളില്‍ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. മഹാബലിയെ വരവേല്‍ക്കുന്നതിനായാണ്‌ വീട്ടുമുറ്റത്തോ ഇറയത്തോ ആണ്‌ തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവു കൊണ്ട് കോലം വരച്ച് അതിനു മുകളില്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങള്‍ (തൃക്കാക്കരയപ്പന്‍) പ്രതിഷ്ഠിക്കുന്നു. തുമ്പക്കുടം, പുഷ്പങ്ങള്‍ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവില്‍, മലര്‍ തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു.

ഓണക്കാഴ്ച

ജന്‍മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാന്‍ നല്‍കേണ്ടിയിരുന്ന നിര്‍ബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമര്‍പ്പണം. പണ്ടുമുതല്‍ക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നല്‍കിയിരുന്നത്‌.
കാഴ്ചക്കുല കൃഷി ഇന്നും സജീവമാണ്‌. പക്ഷേ ഇന്ന്‌ കാഴ്ചയര്‍പ്പിക്കുന്നത്‌ കുടിയാന്‍ ജന്‍മിക്കല്ലെന്ന്‌ മാത്രം. തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍, പുത്തൂര്‍, പേതമംഗലം, എരുമപ്പെട്ടി പഴുന്നാന തുടങ്ങിയ സ്ഥലങ്ങളിലാണ്‌ കാഴ്ചക്കുലകൃഷി. കല്യാണം കഴിഞ്ഞ ആദ്യവര്‍ഷത്തിലെ ഓണത്തിന്‌ പെണ്‍വീട്ടുകാര്‍ ആണ്‍വീട്ടിലേക്ക്‌ കാഴ്ചക്കുല കൊണ്ടുചെല്ലണം. സ്വര്‍ണനിറമുള്ള ഇത്തരം കുലകള്‍ പക്ഷേ ആണ്‍വീട്ടുകാര്‍ക്കുമാത്രമുള്ളതല്ല. അയല്‍ക്കാര്‍ക്കും വേലക്കാര്‍ക്കുമെല്ലാം അതില്‍ അവകാശമുണ്ട്‌. ഇത്‌ ക്രിസ്‌ത്യാനികളുടെയും ഹിന്ദുക്കളുടെയും കാരന്ദ. മുസ്ലീം സമുദായത്തിന്‌ ഒരു വ്യത്യാസമുണ്ട്‌. ഇവിടെ ആണ്‍വീട്ടുകാര്‍ പെണ്‍വീട്ടുകാര്‍ക്കാണ്‌ കാഴ്ചക്കുല നല്‍കി വരുന്നത്‌. ഇന്ന്‌ തൃശൂരും സമീപപ്രദേശങ്ങളിലും ആയിരങ്ങള്‍ മുടക്കി ആവേശപൂര്‍വ്വം ചെയ്യുന്ന കച്ചവടമാണ്‌ കാഴ്ചക്കുലകളുടേത്.

ഓണസദ്യ

ഓണ സദ്യയിലെ വിഭവങ്ങള്‍

ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്‌. 'ഉണ്ടറിയണം ഓണം' എന്നാണ്‌ വയ്പ്‌. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയില്‍ പ്രധാന വിഭവങ്ങള്‍. അവിയിലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരന്‍, 12 പലക്കാരന്‍ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- ചേന, പയറ്‌, വഴുതനങ്ങ, പാവക്ക, ശര്‍ക്കരപുരട്ടിക്ക്‌ പുറമേ പഴം നുറുക്കും പഴവും പാലടയും പ്രഥമനും. വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയില്‍ ഇല വയ്ക്കണം. ഇടതുമുകളില്‍ ഉപ്പേരി, വലതുതാഴെ ശര്‍ക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളന്‍, ഓലന്‍, എരിശ്ശേരി, നടുക്ക്‌ ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര്‌ നിര്‍ബന്ധം. കൊല്ലത്തെ പഴമക്കാരുടെ ഓണസദ്യക്കു ലഹരിക്ക്‌ കൈതച്ചക്കയിട്ടുവാറ്റിയ ചാരായം നിര്‍ബന്ധം. ഇവിടെ ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌. എള്ളുണ്ടയും അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങള്‍. കുട്ടനാട്ട്‌ പണ്ട്‌ ഉത്രാടം മുതല്‍ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങള്‍.

ഓണപ്പാട്ടുകള്‍


ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകള്‍ പങ്കിട്ടെടുക്കുകയാണ്‌. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്.

മാവേലി നാട് വാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംആപത്തങ്ങാര്‍ക്കുമൊട്ടില്ല താനുംആധികള്‍ വ്യാധികളൊന്നുമില്ലബാലമരണങ്ങള്‍ കേള്‍ക്കാനില്ല.കള്ളവുമില്ല ചതിയുമില്ലഎള്ളോളമില്ല പൊളി വചനംകള്ളപ്പറയും ചെറു നാഴിയും,കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.


പ്രാദേശിക ആഘോഷങ്ങള്‍

അത്തച്ചമയം

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ഓണത്തോടനുബന്ധിച്ച് അത്തം നാളില്‍ നടത്തുന്ന ആഘോഷമാണ്‌ അത്തച്ചമയം. 1947 വരെ കൊച്ചി മഹാരാജാക്കന്‍മാരുടെ ആസ്ഥാനമായിരുന്ന തൃപ്പുണിത്തുറയില്‍ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു. 1949ല്‍ തിരുവിതാംകൂര്‍-കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിര്‍ത്തലാക്കി. ഇത്‌ പിന്നീട്‌ 1961ല്‍ കേരളാ ഗവണ്‍മെന്റ്‌ ഓണം ദേശീയോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു.

അനുഷ്ഠാന കലകളും ചില ഓണക്കളികളും
ഓണക്കാലത്തെ അനുഷ്ഠാനകലകളില്‍ പ്രധാനികളാണ്‌ ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം. ഈ രൂപങ്ങള്‍ക്ക്‌ നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞുചേര്‍ന്നിട്ടുള്ളവയാണ്‌. നഗരങ്ങളിലേക്കാളേറെ നാട്ടിന്‍പുറങ്ങളിലാണ്‌ ഇവയ്ക്ക്‌ പ്രചാരം കൂടുതലുള്ളത്‌. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക്‌ ബന്ധപ്പെട്ട നാട്ടുകാരില്‍ ഗൃഹാതുരത്വത്തിന്റെ അസ്ഥിത്വമാണുള്ളത്‌.

ഓണത്തെയ്യം
തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തില്‍ ഓണത്തിന്‌ മാത്രമുള്ള തെയ്യമാണ്‌ ഓണത്തെയ്യം. മഹാബലി സങ്കല്‍പ്പത്തിലുള്ള ഈ നാട്ടുദൈവത്തിന്‌ 'ഓണത്താര്‍' എന്നാണ്‌ പേര്‌. വണ്ണാന്‍മാരാണ്‌ ഓണത്തെയ്യം കെട്ടിയാടുന്നത്‌. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളില്‍ ചെറിയ ആണ്‍കുട്ടികളാണ്‌ ഓണത്താര്‍ തെയ്യം കെട്ടുക. മുഖത്ത്‌ തേപ്പും ചെറിയ മുടിയും വലതുകൈയ്യില്‍ മണിയും ഇടതുകൈയ്യില്‍ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാന്‍മാര്‍ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവര്‍ത്തിയായ മഹാബലിയുടെ ചരിത്രമാണ്‌ ഓണത്താര്‍ പാട്ടിന്റെ ഉള്ളടക്കം. കണ്ണൂര്‍ ജില്ലകളിലാണ്‌ ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്‌.

ഓണേശ്വരന്‍ (ഓണപ്പാട്ടുകള്‍)
ഓണത്തെയ്യത്തില്‍ത്തന്നെ സംസാരിക്കാത്ത തെയ്യമാണ്‌ ഓണേശ്വരന്‍. ഇക്കാരണത്താല്‍ ഇത്‌ ഓണപ്പൊട്ടന്‍ എന്ന പേരിലും അറിയപ്പെടുന്നു. കോഴിക്കോട്ടു ജില്ലയിലെ ഉള്‍പ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌. മലയസമുദായക്കാര്‍ക്ക്‌ രാജാക്കന്‍മാര്‍ നല്‍കിയതാണ്‌ വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ്‌ ഓണേശ്വരന്‍ വീടുതോറും കയറിയിറങ്ങുന്നത്‌. മുഖത്ത്‌ ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട്‌ തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ്‌ എന്നീ ആടയാഭരണങ്ങളുമാണ്‌ ഓണപ്പാട്ടിന്റെ വേഷവിധാനം. ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ്‌ ലഭിക്കാറ്‌.

കൈകൊട്ടിക്കളി
സ്‌ത്രീകളുടെ ഓണവിനോദങ്ങളില്‍ പ്രഥമസ്ഥാനമാണ്‌ കൈകൊട്ടിക്കളിക്കുള്ളത്‌. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒരിനമാണിത്‌. മുറ്റത്ത പൂക്കളത്തിനു ചുറ്റും നടത്തിവരുന്ന കൈകൊട്ടിക്കളി വീടുകളുടെ ഉള്‍ത്തടങ്ങളിലും നടത്താറുണ്ട്‌. ഒരാള്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ഒപ്പം വട്ടത്തില്‍ നിന്ന്‌ ചുവടുവച്ച്‌ കൈകൊട്ടിക്കളിക്കുകയുമാണ്‌ പതിവ്‌. വൃത്തത്തില്‍ നിന്നുള്ള ഈ കളിയെ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയാണ്‌ കരുതുന്നത്‌. മാത്രവുമല്ല എല്ലാവരെയും എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയും വൃത്താകൃതി സൂചിപ്പിക്കുന്നതായി പറയുന്നു. കൂട്ടായ്മയുടെയും സാര്‍വലൌകികത്തിന്റെയും പാട്ടിന്‌ മലയാളികളുടെ ഗോത്രസംസ്കൃതിയുടെ പ്രതിഫലനമാണുള്ളത്‌.

പുലിക്കളി


തൃശൂരിലെ പുലിക്കളി - ഒരു സൂഷ്മ ദൃശ്യം
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ തൃശൂരിന്റെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ്‌ പുലിക്കളിയുടെ മറ്റ്‌ രണ്ട്‌ സ്ഥലങ്ങള്‍. ബ്രീട്ടീഷുകാരുടെ നാടന്‍ പട്ടാളത്തില്‍ എണ്ണത്തിലേറെയുണ്ടായിരുന്ന മുസ്ലീം കുടുംബങ്ങളാണ്‌ ഇതിന്‌ തുടക്കമിട്ടത്‌[തെളിവുകള്‍ ആവശ്യമുണ്ട്]. വെള്ളപ്പട്ട പോയപ്പോഴേക്കും ഇത്‌ തൃശൂര്‍ജനതയുടെ ഭാഗമായിത്തീര്‍ന്നു. തലമുറകളായി തുടര്‍ന്നുപോരുന്ന ഇതിന്‌ പൂരത്തിനും ഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട്‌. നാലാമോണം വൈകിട്ടാണ്‌ പുലിക്കളി. വേഷം കെട്ടല്‍ തലേന്ന്‌ രാത്രിതന്നെ തുടങ്ങാറുണ്ട്‌. ശരീരമാകെ വടിച്ച്‌ മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളില്‍ കൃത്രിമമായി നിര്‍മ്മിച്ച വനത്തില്‍ നിന്ന്‌ ചാടിയിറങ്ങുന്ന നൂറുകണക്കിന്‌ പുലികള്‍ നടുവിലാര്‍ ഗണപതിക്ക്‌ മുമ്പില്‍ നാളീകേരമുടച്ചാണ്‌ കളി തുടങ്ങുന്നത്‌.
മെയ്‌വഴക്കവും കായികശേഷിയും പുലികളിക്കാര്‍ക്കുണ്ടായിരിക്കേണ്ട നിര്‍ബന്ധ സവിശേഷതകളാണ്‌. വന്യതാളവും താളത്തിനും വഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും ആക്ഷേപഹാസ്യ ദൃശ്യങ്ങളുമെല്ലാം പുലിക്കളിയുടെ പ്രത്യേകതകളാണ്‌. പുലിക്കു പകരം കടുവാ വേഷങ്ങളും കണ്ടുവരുന്നു. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും (സായ്പ്‌) ഇതിലെ പ്രധാന വേഷങ്ങളാണ്‌. ഉടുക്കും തകിലും അകമ്പടി വാദ്യങ്ങളായി ഉപയോഗിക്കുന്നു.
തൃശ്ശൂരിലെ പുലിക്കളികള്‍ക്ക് മറ്റൂ സ്ഥലങ്ങളില്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്ഥത ഉണ്ട്. ഇവിടെ പുലികളുടെ മേല്‍ ഉപയോഗിക്കുന്ന ചായം ഇനാമല്‍ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയില്‍ നന്നായി കൂട്ടിച്ചേര്‍ത്താണ് ഉപയോഗിക്കുന്നത്. ശരീരത്തിന്റെ അസ്യഹ്യത അകറ്റാനായി മിക്കവാറും പുലിക്കളിക്കാരും മദ്യത്തിന്റെ ലഹരിയിലായിരിക്കും. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലര്‍ ശരീരത്തില്‍ ചിത്രങ്ങള്‍ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികള്‍ , പച്ച, മഞ്ഞ്, കറുപ്പ്, സില്‍ വര്‍, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവര്‍ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാല്‍ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.


ഓണത്തല്ല്‌

ഓണക്കാല വിനോദങ്ങളില്‍ ഏറ്റവും പഴക്കമേറിയ ഇനമാണ്‌ ഓണത്തല്ല്‌. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന്‌ പേരുണ്ട്‌. എ.ഡി. രണ്ടാമാണ്ടില്‍ മാങ്കുടി മരുതനാര്‍ രചിച്ച 'മധുരൈ കാഞ്ചി'യില്‍ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്‌. പില്‍ക്കാലത്ത്‌ നാട്ടിന്‍പുറങ്ങളില്‍ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല്‌ പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂര്‍ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല്‌ ആചരിച്ചുപോന്നിരുന്നു. ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല്‌ നടത്തിയത്‌ തൃശൂരിനടുത്ത്‌ കുന്നംകുളത്തുമാത്രം. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലില്‍ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്‌. വ്യവസ്ഥതെറ്റുമ്പോള്‍ തല്ലുകാരെ പിടിച്ചുമാറ്റുവാന്‍ റഫറി (ചായികാരന്‍മാര്‍ അല്ലെങ്കില്‍ ചാതിക്കാരന്‍മാര്‍) ഉണ്ട്‌. നിരന്നു നില്‍ക്കുന്ന രണ്ടു ചേരിക്കാര്‍ക്കും നടുവില്‍ 14 മീറ്റര്‍ വ്യാസത്തില്‍ ചാണകം മെഴുകിയ കളത്തിലാണ്‌ തല്ലു നടക്കുക. ഇതിന്‌ ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുന്‍പ്‌ പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കന്‍മാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന്‌ 'ചേരികുമ്പിടുക' എന്ന്‌ പറയുന്നു.
ഏതെങ്കിലും ഒരു ചേരിയില്‍ നിന്ന്‌ പോര്‍വിളി മുഴക്കി ഒരാള്‍ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്‌തിയുള്ള ഒരാള്‍ എതിര്‍ചേരിയില്‍ നിന്നും ഇറങ്ങും. തറ്റുടുത്ത്‌ ചേല മുറുക്കി 'ഹയ്യത്തടാ' എന്നൊരാര്‍പ്പോടെ നിലം വിട്ടുയര്‍ന്ന്‌ കളംതൊട്ട്‌ വന്ദിച്ച്‌ ഒറ്റക്കുതിപ്പില്‍ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന്‌ ഇരുകൈകളും കോര്‍ക്കും. പിന്നെ കൈകള്‍ രണ്ടും ആകാവുന്നത്ര ബലത്തില്‍ കോര്‍ത്ത്‌ മുകളിലേക്കുയര്‍ത്തി താഴേക്ക്‌ ശക്‌തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആര്‍പ്പുവിളികളും. തല്ലു തുടങ്ങിയാല്‍ ഏതെങ്കിലും ഒരു പക്ഷത്തിന്‌ വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന്‌ നിയമമുണ്ട്‌.
ഓണത്തല്ലുകാര്‍ക്കിടയില്‍ ഒരു വീരനായകനുണ്ട്‌. കാവശ്ശേരി ഗോപാലന്‍ നായര്‍. സ്വന്തം ദേഹത്ത്‌ എതിരാളിയുടെ കൈ ഒരിക്കല്‍പോലും വീഴിക്കാതെ നാല്‍പതുകൊല്ലം തല്ലി ജയിച്ചയാളാണ്‌ ഇദ്ദേഹം. കടമ്പൂര്‍ അച്ചുമൂത്താനും പ്രസിദ്ധനാണ്‌. ഇയാള്‍ ആദ്യമായി പരാജയമറിഞ്ഞത്‌ അമ്പത്തഞ്ചാമത്തെ വയസ്സില്‍ കാമശ്ശേരി ഗോപാലന്‍ നായരോടാണ്‌. ഇരുവരും ആ കളിയോടെ എന്നെന്നേക്കുമായി കളം വിട്ടു. വരവൂര്‍ സെയ്‌താലി, എടപ്പാള്‍ ഗോപാലന്‍, പാത്തുക്കുടി ഉടൂപ്പ്‌ തുടങ്ങിയവരും പേരുകേട്ട ഓണത്തല്ലുകാരാണ്‌.

ആറന്മുള വള്ളംകളി

ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ്‌ ആറന്‍മുള വള്ളംകളി നടക്കുന്നത്‌. ഇതിന്റെ ഐതിഹ്യം ആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണ്ട്‌ ആറന്മുള ക്ഷേത്രത്തിനടുത്ത്‌ ഒരു കൃഷ്ണഭക്‌തനുണ്ടായിരുന്നു. ദിവസേന ഒരു തീര്‍ത്ഥാടകന്‌ തന്റെ വീട്ടില്‍ ഭക്ഷണം നല്‍കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം തീര്‍ത്ഥാടകരാരും വന്നു കണ്ടില്ല. അവസാനം ഒരാള്‍ വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്ന്‌ പറഞ്ഞപ്പോള്‍ അതു സാദ്ധ്യമല്ലെന്ന്‌ അയാള്‍ പറയുകയും ചെയ്തു. പോകാന്‍നേരം ആറന്മുള ക്ഷേത്രത്തില്‍ തന്നെ കാണാമെന്ന്‌ പറഞ്ഞ്‌ അയാള്‍ മറഞ്ഞു. അപ്പോഴാണ്‌ തീര്‍ത്ഥാടകന്‍ മറ്റാരുമല്ല സാക്ഷാല്‍ ശ്രീകൃഷ്ണനാണെന്ന്‌ ഭക്‌തന്‌ മനസ്സിലായത്‌. അതിന്‌ ശേഷം എല്ലാ തിരുവോണനാളിലും അയാള്‍ അരിയും മറ്റ്‌ സാധനങ്ങളും സദ്യക്കായി വള്ളത്തില്‍ കൊണ്ടുവന്നിരുന്നു. ഒരിക്കല്‍ ഈ വള്ളത്തിനു നേര്‍ക്ക്‌ ഒരാക്രമണമുണ്ടാവുകയും പിന്നീട്‌ ഇത്തരത്തിലുള്ള സംഭവങ്ങള്‍ തടയാന്‍ ചുണ്ടന്‍വള്ളങ്ങളെ അകമ്പടിയായി കൊണ്ടുവരുകയും ചെയ്‌തു. ഇതാണ്‌ പിന്നീട്‌ വള്ളംകളിയായി മാറിയത്‌. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌ ചുണ്ടന്‍വള്ളങ്ങളുടെ മത്സരമാണ്‌. മുപ്പതടിയോളം നീളമുള്ള ചുണ്ടന്‍വള്ളങ്ങളില്‍ നാല്‌ അമരക്കാരും നൂറോളം തുഴക്കാരും ഇരുപത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും.
ആറന്മുളയില്‍ മാത്രമല്ല, പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്.

ഓണം

ഓണം മലയാളികളുടെ ദേശീയോത്സവമാണ്‌. ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു. ഓണത്തിനെ സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു് നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യം എങ്കിലും തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നതായി സംഘം കൃതികള്‍ വെളിപ്പെടുത്തുന്നു.
സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ബുദ്ധമതം പ്രബലമായിരുന്നുവല്ലോഅക്കാലത്ത് മഴക്കാലത്ത് ഭജനയിരിക്കലും പഠനവും ഒക്കെയായി ജനങ്ങള്‍ കഴിഞ്ഞിരുന്നു. ഈ അവസ്ഥ തീര്‍ന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളില്‍ ആണ്‌. ശ്രാവണത്തിന്റെ പാലി സമാന്തരമാണ്‌ സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു. വണിജ്യത്തിന്റെ ആദ്യനാള്‍ മുതല്‍ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകള്‍ സ്വര്‍ണ്ണവുമായി എത്തുകയായി. അതാണ്‌ പൊന്നിന്‍ ചിങ്ങമാസവും, പൊന്നോണം എന്നീ പേരുകള്‍ക്കും പിന്നില്‍.

മഹാബലി


ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനര്‍ത്ഥം 'വലിയ ത്യാഗം' ചെയ്‌തവന്‍ എന്നാണ്‌. ദേവന്‍മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവര്‍ക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്‍മാര്‍ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാന്‍ വാമനന്‌ അനുവാദം നല്‍കി. ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്‍പ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കല്‍ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന്‌ അനുവാദവും വാമനന്‍ മഹാബലിക്കു നല്‍കി. അങ്ങനെ ഒരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്‍റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയില്‍ ഉള്ള വിശ്വാസം.
എന്നാലട്ടൊരു ഭാഷ്യം ഉള്ളത് മഹാബലിയുടെ ദുരഭിമാനം തീര്‍ക്കാനായാന്‌ വാമനന്‍ അവതാരമെടുത്തത് എന്നാണ്‌. മഹാബലി പിന്നീട് വാമനന്‍ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാര്‍ത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു

മലയാളഭാഷയുടെ ചരിത്രം

ദക്ഷിണഭാരതത്തിന്റെ തെക്കേഭാഗം ആദികാലത്ത് ചേരം, ചോളം, പാണ്ഡ്യം എന്നീ പ്രധാന മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഈ രാജവംശങ്ങളാകട്ടെ പരസ്പരം കലഹിച്ചും അന്യോനം മേല്‍ക്കോയ നേടിയെടുക്കാനുമുള്ള നിരന്തരശ്രമത്തിലുമായിരുന്നു. ഈ ഒരു കാലയളവില്‍ അധികാരകൈമാറ്റങ്ങളും യുദ്ധങ്ങളും സാധാരണയുമായിരുന്നു. ഈ ഒരു കാരണത്താല്‍ തന്നെ എല്ലാ തമിഴ്‌നാട്ടുകാര്‍ക്കും പരസ്പരസംസര്‍ഗ്ഗം ആവശ്യമായും വന്നിരുന്നു. ഐങ്കുറുനൂറു, ചിലപ്പതികാരം എന്നിങ്ങനെയുള്ള പ്രധാന തമിഴ് കൃതികള്‍ കേരളദേശത്തില്‍ സൃഷ്ടിക്കപ്പെട്ടവയും ആയിരുന്നു. ചുരുക്കം ചില പ്രാദേശിക പദങ്ങളൊഴികെ ഈ കാലയളവില്‍ തമിഴ്ഭാഷയും മലയാളഭാഷയും ഒന്നെന്നു തന്നെ ആയിരുന്നുവെന്നു കരുതുന്നു. പാണ്ഡ്യചോളചേരന്മാരുടെ പ്രതിനിധിയായി മലയാളദേശത്ത് പെരുമാക്കന്മാര്‍ ഭരിച്ചിരുന്നതും ഈ കാലത്തു തന്നെയായിരുന്നു. രാഷ്ട്രകൂടര്‍, ചാലൂക്യര്‍ എന്നീ ബാഹ്യശക്തികളുടെ ആക്രമണത്താലും ചില വംശങ്ങള്‍ ക്ഷയിക്കുകയും ചെയ്തതിനാലും പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പാണ്ഡ്യചോളചേരരുടെ പ്രതാപം അസ്തമിക്കുകയുമായിരുന്നു. ഏതാണ്ടു ഇതേ കാലയളവിലാണു അവസാനത്തെ പെരുമാളായ ഭാസ്കരരവിവര്‍മ്മ ചേരമാന്‍ പെരുമാള്‍ സ്വരാജ്യം മുഴുവന്‍ മക്കള്‍ക്കും മരുമക്കള്‍ക്കും പകുത്തുകൊടുത്തതോടെ രാജ്യകാര്യങ്ങള്‍ക്കായെങ്കിലും തമിഴ്‌നാടുകളുമായി ബന്ധപ്പെടേണ്ട ആവശ്യം ഇല്ലാതാകുകയായിരുന്നു. ദുര്‍ഘടമായ കിഴക്കന്‍ മലകള്‍ താണ്ടി അന്യദേശങ്ങളിലേക്ക് യാത്ര ചെയ്യുകയെന്നത് അപൂര്‍വ്വവുമായി. ഭാഷാ‍പരമായി ദേശ്യഭേദങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനു ഈ അകല്‍ച്ച കാരണമായി എന്നു വേണം കരുതുവാന്‍.

കേരളം


ഇന്ത്യയുടെ തെക്കെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. ഇംഗ്ലീഷില്‍: kerala. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. മലയാളമാണ് കേരളത്തിലെ പ്രധാന ഭാഷ. പടിഞ്ഞാറ്‌ അറബിക്കടല്‍, കിഴക്ക്‌ തമിഴ്‌നാട്, വടക്ക്‌ കര്‍ണാടകം എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന്റെ അതിര്‍ത്തികള്‍. കേരളത്തിന്റെ ഭൂപ്രകൃതി വൈവിധ്യം നിറഞ്ഞതാണ്‌. ലോകത്തിലെ കാണേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ ട്രാവലര്‍ മാഗസിന്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറബിക്കടലിന്റെ സാമീപ്യവും ചുരുങ്ങിയ വിസ്തൃതിക്കുള്ളില്‍ ധാരാളം നദികളുമുള്ളതിനാല്‍ കേരളം ജലഗതാഗതത്തിനു അനുയോജ്യമാണ്. കൊച്ചിയാണ് കേരളത്തിലെ പ്രധാന തുറമുഖം. നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പ്രധാന വിമാനത്താവളങ്ങള്‍. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം, തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന ഘടകമാണ്.
ഇന്ത്യയില്‍ ഏറ്റവും സാമൂഹിക പുരോഗതി കൈവരിച്ച സംസ്ഥാനമാണ്‌ കേരളം. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹിക വികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹിക ശാസ്ത്രജ്ഞരും പഠന വിഷയമാക്കിയിട്ടുണ്ട്‌.

കേരളചരിത്രം

കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ച് രേഖകള്‍ കുറവാണ്. സംഘകാലം മുതല്‍ക്കുള്ള രേഖകളേ എഴുതപ്പെട്ടവയായുള്ളൂ. എങ്കിലും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള സുപ്രധാനമായ തെളിവുകള്‍ വച്ചു നോക്കിയാല്‍ മറ്റു സംസ്കാരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പ്രാപ്തിയുള്ള ഒരു ചരിത്രം നമുക്ക് ലഭിക്കുന്നു. 5000 കൊല്ലങ്ങള്‍ക്ക് മുമ്പ് തേക്കും ആനക്കൊമ്പും മറ്റും ബാബിലോണിയയിലേക്ക് കയറ്റി അയച്ചിരുന്ന കേരളീയര്‍ ഏത് രീതിയിലാണ് ജീവിച്ചിരുന്നത്, അവരുടെ കൃഷിയും തൊഴിലുകളും മറ്റും എത്രത്തോളം അഭിവൃദ്ധിപ്പെട്ടിരുന്നു; വസ്ത്രം, ഭക്ഷണം, വീട് മുതലായ നിത്യജീവിതസാമഗ്രികള്‍ ഏതെല്ലാം തരത്തില്‍ ഉണ്ടാകുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു; കളികളും കലകളും എന്തായിരുന്നു? വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും പരിധി ഏതുവരെ വിപുലമായിരുന്നു; കുടുംബവും സമുദായവും എങ്ങിനെ സംഘടിക്കപ്പെട്ടിരുന്നു എന്നൊന്നും വ്യക്തമല്ല.
പുരതനകാലത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്കാരവും ജീവിതരീതിയും വിശ്വാസപ്രമാണവും മറ്റും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങള്‍‍ക്ക് വിധേയമാണ് ആധുനികയുഗത്തില്‍ കാണുന്നതുപോലെ ആയിത്തീര്‍ന്നത് എന്ന് അറിഞ്ഞുകൂട. ആര്യന്‍മാരുടെ വരവിനുമുമ്പുള്ള കാലത്തെകുറിച്ച് വിശ്വാസയോഗ്യമായ ചരിത്രരേഖകള്‍ ഇന്ന് ലഭ്യമാണ്. ശിലാലിഖിതങ്ങള്‍, ചെപ്പേടുകള്‍, യാത്രാകുറിപ്പുകള്‍ എന്നിവയാണ് ഇതിന്‍റെ സോത്രസ്. ഇതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ യഹൂദര്‍, ക്രിസ്ത്യാനികള്‍, അറബികള്‍, പറങ്കികള്‍ (പോര്‍ച്ചുഗീസുകാര്‍), ലന്തക്കാര്‍ (ഡച്ചുകാര്‍), വെള്ളക്കാര്‍ (ഇംഗ്ലീഷുകാര്‍) എന്നിവരുടെ കത്തുകളിലും ഗ്രന്ഥങ്ങളിലും ഉണ്ട്. ഇവയുടെ സഹായത്തോടുകൂടിയാണ് വില്ല്യം ലോഗന്‍, പത്മനാഭമേനോന്‍, ശങ്കുണ്ണിമേനോന്‍ തുടങ്ങിയവര്‍ ചരിത്രരചന നടത്തിയത്ഈ ചരിത്രരേഖകള്‍ക്ക് ചില പരിമിതികള്‍ ഉണ്ട്. അതായത് ശിലാതാമ്രശാസനങ്ങള്‍, ചെപ്പേടുകള്‍ തുടങ്ങിയവയെല്ലാം ഭരണാധികാരികളോട് വളരെ അടുത്തുനില്‍ക്കുന്നവര്‍ എഴുതിയതാകയാല്‍ സ്വാഭാവികമായും അവ ഒരുതരം സ്തുതിഗീതങ്ങളാകാനേ സാധ്യതയുള്ളൂ. അതിനാല്‍ അത്തരം പ്രമാണങ്ങളെ ആധാരമാക്കി മെനഞ്ഞെടുത്ത ചരിത്രത്തിലും അപാകതകള്‍ കാണും .രാജാക്കന്‍മാരെയോ അവരുടെ അടുത്ത ആളുകളേയൊ അല്ലാതെ ഇവിടെ താമസിച്ചിരുന്ന സാധാരണ ജനങ്ങളെ കാണുവാന്‍ ചരിത്രകാരന്‍മാര്‍ക്കു കഴിഞ്ഞില്ല. എന്നാല്‍ സംഘം കൃതികളുടെ കണ്ടെത്തലോടെ കേരളത്തിലെ ജനങ്ങളെപ്പറ്റിയും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അത് ഇന്നത്തെ ചരിത്ര രചനക്ക് ഒരു മുതല്‍ക്കുട്ടാണ്.

നാലമ്പലം















മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം















തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം (ഭരതക്ഷേത്രം), എറണാകുളം ജില്ലയിലെ മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പയമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍. ദശരഥന്റെ നാലു പുത്രന്മാരായ രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്നിവര്‍ക്കായി ആണ് യഥാക്രമം ഈ നാല് അമ്പലങ്ങള്‍.
മലയാള മാസമായ കര്‍ക്കിടകത്തിലെ ഒരു വിശുദ്ധമായ ആചാരമായാണ്‌ നാലമ്പലങ്ങള്‍ ക്രമമായി സന്ദര്‍ശിക്കുന്നതിനെ മധ്യകേരളത്തിലെ ഹിന്ദുക്കള്‍‍ കണക്കാക്കുന്നത്. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചാണ് നാ‍ലമ്പലം യാത്ര തുടങ്ങുന്നത്. പയമ്മേല്‍ ശത്രുഘ്ന ക്ഷേത്രം സന്ദര്‍ശിച്ച് ഭക്തജനങ്ങള്‍‍ യാത്ര അവസാനിപ്പിക്കുന്നു.

തൃശ്ശൂര്‍

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരില്‍ അറിയപ്പെട്ടുന്ന തൃശ്ശൂര്‍ പട്ടണം തൃശ്ശൂര്‍ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്‌. കേരളത്തിന്റെ സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയില്‍ പഠിപ്പിക്കുന്ന കേരള കലാമണ്ഡലം ഇവിടെ അടുത്താണ്‌ (ചെറുതുരുത്തിയില്‍). ലോക പ്രശസ്തമായ തൃശ്ശൂര്‍ പൂരം ആണ്ടു തോറും അരങ്ങേറുന്നതും ഇവിടെ വെച്ചു തന്നെ.
കേരളീയമായ ശൈലിയില്‍ നിര്‍മ്മിച്ച ഒരു പാടു ഹിന്ദു ക്ഷേത്രങ്ങള്‍ ഈ നഗരത്തില്‍ ഉണ്ട്‌. നഗരത്തിന്റെ മധ്യത്തില്‍ തേക്കിന്‍ കാട്‌ മൈതാനിയില്‍ ഉള്ള വടക്കും നാഥന്‍ ക്ഷേത്രവും അവിടുത്തെ കൂത്തമ്പലവും പ്രസിദ്ധമാണ്‌. റോമിലെ ബസലിക്കയുടെ അതേ മാതൃകയില്‍ നിര്‍മ്മിച്ച 'പുത്തന്‍ പള്ളിയും' ഈ നഗരത്തിന്റെ നടുവില്‍ തന്നെ ആണ്‌. ഹിന്ദുക്കളുടെ പുണ്യക്ഷേത്രമായ ഗുരുവായൂര്‍ അമ്പലം ഇവിടെ നിന്ന് 24 കി.മി. അകലെ ആണ്‌.
മലയാള സിനിമയില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച 'നീലക്കുയിലി'ന്റെ അണിയറ ശില്‍പികളില്‍ പ്രധാനിയായ രാമു കാര്യാട്ട്‌ തൃശ്ശൂര്‍ ജില്ലക്കാരനും ഈ നഗരത്തിലെ സജീവ സാന്നിധ്യവും ആയിരുന്നു. ഈ സിനിമയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും നടന്നത്‌ ഹൈ റോഡില്‍ ഉള്ള 'ശോഭന സ്റ്റുഡിയൊയില്‍' വെച്ചും. ചിറയങ്കീഴ്‌ സ്വദേശി പരമേശ്വരന്‍ നായര്‍ തൃശ്ശുരിലേക്ക്‌ താമസം മാറ്റി തുടങ്ങിയ സ്റ്റുഡിയോ ആയിരുന്നു ഇത്‌.
കേരള രാഷ്ട്രീയത്തിലെ 'ലീഡര്‍' കെ.കരുണാകരന്‍ തന്റെ രാഷ്ട്രീയ തട്ടകം ആയി തെരന്‍ഞ്ഞെടുത്തതും തൃശ്ശുരിനെ തന്നെ. തൃശ്ശുര്‍ പൂങ്കുന്നത്തുള്ള സീതാറാം മില്ലിലെ ഒരു തൊഴിലാളി നേതാവായാണ്‌ കെ.കരുണാകരന്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്‌. കരുണാകരന്റെ ആജീവാന്ത എതിരാളി ആയിരുന്ന ശ്രീ. നവാബ്‌ രാജേന്ദ്രന്‍ തന്റെ പത്രം 'നവാബ്‌' പ്രസിദ്ധീകരിച്ചിരുന്നതും ഇവിടെ നിന്നു തന്നെ. നീട്ടി വളര്‍ത്തിയ താടിയും, മുഷിഞ്ഞ വസ്ത്രങ്ങളും ധരിച്ച്‌ സ്വാരജ്‌ റൗണ്ടില്‍ നടന്നു നീങ്ങിയിരുന്ന ഈ മനുഷ്യന്‍ തൃശ്ശുര്‍ക്കാര്‍ക്ക്‌ സുപരിചിതന്‍ ആയിരുന്നു.

ശ്രീവടക്കുംനാഥന്‍ ക്ഷേത്രം


ശ്രീവടക്കുംനാഥന്‍ ക്ഷേത്രം



ശ്രീവടക്കുംനാഥന്‍ ക്ഷേത്രത്തിന് തൃശൂരുമായി വളരെ അധികം ചരിത്രപ്രധാനമായ ബന്ധമാണുള്ളത്. ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രം 20 ഏക്കര്‍ വിസ്തരത്തില്‍ തൃശൂര്‍ നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നു.നാലുദിക്കുകളിലായി നാലുഗോപുരങ്ങല്‍ ഉണ്ട്.
ക്ഷേത്രത്തിലെ മൂന്ന് പ്രധാന പ്രതിഷ്ടകളാണ് (പരമശിവന്‍, ശങ്കരനാരായണന്‍, ശ്രീരാമന്‍) ഉള്ളത്. ഉപദേവതകളായി ഗണപതി, പാര്‍വ്വതി, വേട്ടേക്കരന്‍, ഗോപാലകൃഷ്ണന്‍, പരശുരാമന്‍, ശാസ്താവ്, നാഗദേവതകള്‍, ശിവഭൂതഗണങ്ങള് ‍(നന്തി,ഋഷഭന്‍,സിംഹോദരന്‍) പ്രതിഷ്ടിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ഒരു വലിയ കൂത്തമ്പലം ഉണ്ട്. ശ്രീ ശങ്കരാചാര്യരുടെ സമാധിയും പ്രതിഷ്ടയും ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. കിഴക്കുവടക്കുഭാഗത്തായി അര്‍ജുനന്റെ വില്‍ക്കുഴി കാണാവുന്നതാണ്. വടക്കുഭാഗത്തായി ആന കൊട്ടില്‍ സ്ഥിതിച്ചെയ്യുന്നു. ക്ഷേത്രത്തിനുപുറത്തായി കിഴക്കുഭാഗത്ത് നടുവിലാല്‍ ഗണപതി പ്രതിഷ്ട ഉണ്ട്, തെക്കുഭാഗത്തായി മണികണ്ഠനാല്‍ ഗണപതിയെയും സുബ്രഹ്മണ്യനെയും പ്രതിഷ്ടിച്ചിരിക്കുന്നു.
ലോക പ്രസിദ്ധമായ തൃശൂര്‍ പൂരം ശ്രീവടക്കുംനാഥന്റെസാനിധ്യത്തിലാണ് നടക്കുക

പരശുരാമന്‍

കേരളോല്പത്തി കഥയില്‍ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനി. പരശു ആയുധമാക്കിയ ഭാര്‍ഗ്ഗവപുത്രന്‍ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങള്‍ വാഴ്ത്തുന്നു. ത്രേതായുഗത്തില്‍ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തില്‍ ഭീഷ്മരുടെയും പിന്നീട് കര്‍ണ്ണന്റെ ഗുരുവായും ആയോധനകലകള്‍ അഭ്യസിപ്പിച്ചിരുന്നു. രാമന്‍ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനര്‍വായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. ദക്ഷിണഭാരതത്തിലേക്കുള്ള ആര്യാവര്‍ത്തത്തിന്റെ കൈയേറ്റമായിട്ടാണു് പലരും പരശുരാമന്‍ ദക്ഷിണഭാരതത്തില്‍ ബ്രാഹ്മണക്ഷേത്രങ്ങള്‍ സ്ഥാപിച്ചതിനെ കാണുന്നത്. പിതാവിന്റെ ആഞ്ജയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു് കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളില്‍ രാമന്‍ വിവാദപുരുഷനാവുന്നു.
ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളില്‍ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഒരാളുമാണു് പരശു ആയുധമാക്കിയ രാമന്‍.

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്




ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരളത്തിനും മലയാള ഭാഷയ്ക്കും മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്നു. ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു. 1836 ജൂലൈയില്‍ ഇന്ത്യയിലെത്തി. മദ്രാ‍സ് പ്രസിഡന്‍സിയുടെ വിവിധഭാ‍ഗങ്ങളില്‍ മതപ്രചരണ സംബന്ധമായ ജോലികള്‍ നടത്തുന്നതിനിടയില്‍ 1838 ഒക്ടോബറില്‍ ഗുണ്ടര്‍ട്ടും ഭാര്യയും തിരുനെല്‍ വേലിയില്‍ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ തമിഴ്ഭാഷയില്‍ പ്രസംഗപാടവം നേടിയ ഗുണ്ടര്‍ട്ട് അതിവേഗം മലയാളവും പഠിച്ചു. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരില്‍ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസന്‍ മിഷന്‍’ എന്ന അന്തര്‍ദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂള്‍ ഇന്‍സ്പെക്ടറായും പ്രവര്‍ത്തിച്ചു. ഇക്കാലഘട്ടത്തില്‍ സ്കൂളുകളില്‍ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുസ്തകങ്ങള്‍ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒരു സാധാരണ പാതിരിയായി പ്രവര്‍ത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തില്‍ അവിസ്മരണീയനായത്. 1868-ല്‍ എഴുതിയ മലയാളം വ്യാകരണം , 1872-ലെ ഗുണ്ടര്‍ട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിക്ഷ്ണറി എന്നിവ വളരെ സുപ്രധാനമാണ്. ബൈബിള്‍ വേദ പുസ്തകവും മലയാളത്തിലേക്ക് ഗുണ്ടര്‍ട്ടാണ് പരിഭാഷപ്പെടുത്തിയത്. മലയാള ചെറുകഥാകൃത്തും നിരൂപകനുമായിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ ഗുണ്ടര്‍ട്ടിന്റെ ഉറ്റ സുഹൃത്തായിരുന്നു.ഭാഷാ വ്യാകരണത്തില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതില്‍ ഒന്നായ രാജ്യ സമാചാരം മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രമായി വിലയിരുത്തപ്പെടുന്നു. ഗുണ്ടര്‍ട്ടിന്‍റെ സ്മാരകമായി തലശ്ശേരിയിലെ ഗുണ്ടര്‍ട്ട് സ്മാരക പ്രതിമ ഇന്നും തലയുയര്‍ത്തി നിലകൊള്ളുന്നു. പ്രശസ്ത ജര്‍മ്മന്‍ നോവലെഴുത്തുകാരനും നോബല്‍ സമ്മാനിതനുമായ ഹെര്‍മ്മന്‍ ഹെസ്സെ ഗുണ്ടര്‍ട്ടിന്‍റെ ചെറുമകനായിരുന്നു. 1859ല്‍ രോഗബാധിതനായി ജര്‍മ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രില്‍ 25-ന് അദ്ദേഹം അന്തരിച്ചു.

കേരളീയ വാസ്തു വിദ്യ


കേരളീയ വാസ്തുവിദ്യ കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജിച്ചതാണ്. അധികം ചൂടു കടക്കാത്ത ഓടിട്ട കെട്ടിടങ്ങളാണ് പരമ്പരാഗതമായി കേരളത്തിലെ ഗൃഹങ്ങള്‍. ഒന്നോ രണ്ടോ നിലയില്‍ കൂടുതല്‍ ഈ കെട്ടിടങ്ങള്‍ കെട്ടാറില്ല. പണക്കാരുടെ വലിയ പറമ്പില്‍ നാലുകെട്ടുകളും (നടുവില്‍ ഒരു മുറ്റം ഉള്ള കെട്ടിടം) എട്ടുകെട്ടുകളും (നടുവില്‍ രണ്ടു മുറ്റങ്ങള്‍) പണ്ട് സാധാരണമായിരുന്നു. എങ്കിലും കൂടുതലായും ഓലമേഞ്ഞ കെട്ടിടങ്ങളായിരുന്നു പാവങ്ങള്‍ക്ക് ഉണ്ടായിരുന്നത്.
കര്‍ഷിക വൃത്തിയില്‍ മനുഷ്യന്‍ ഉരച്ചതോടു കൂടി ശീതാതപാദികളില്‍ നിന്ന് രക്ഷനേടാന്‍ ഏതെങ്കിലും തരത്തിലുള്ള അഭയസ്ഥാനം വേണമായിരുന്നു. സമ്പത്തിനനുസരിച്ച് ക്രമേണ വ്യത്യസ്തമായ ഗൃഹ നിര്‍മ്മാണ രീതികള്‍ മനുഷ്യന്‍ അവലംബിച്ചു. ആദ്യകാലങ്ങളില്‍ ഗുഹകളും മറ്റുമായിരുന്നു താമസം എങ്കില്‍ പിന്നീട് വാസ സ്ഥനങ്ങള്‍ പണിയാന്‍ തുടങ്ങി. ഇതിനായി പ്രകൃതിയിലെ വിഭവങ്ങള്‍ ആണ് ഉപയോഗപ്പെടുത്തിയത്. ഒരോ രാജ്യങ്ങളിലും വാസ്തു വിദ്യ എന്നറിയപ്പെടുന്ന ഗൃഹ-കെട്ടിട നിര്‍മ്മാണ രീതികള്‍ അതാതു സ്ഥലത്തെ പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കിയാണ് വികസിച്ചത്.
ലോകത്ത് ഇത്തരത്തില്‍ വാസ്തു വിദ്യാ രീതികളെ ആദ്യമായി ക്രോഡീകരിച്ചത് ഒരു പക്ഷേ വിട്രൂവിയസ് ആയിരുന്നിരിക്കണം. അദ്ദേഹം ദ് ആര്‍ക്കിറ്റെക്ചുറാ എന്ന തന്‍റെ പുസ്തകത്തില്‍ ഗ്രീക്ക്-ലാറ്റിന്‍ വാസ്തുവിദ്യയെ വിശദമായി പ്രതിപാദിക്കുന്നുണ്ട്

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍


മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ഭാഷാകവിയായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാര്‍ത്ഥ പേരല്ല രാമാനുജന്‍ എന്നും ചില വിദഗ്ദര്‍ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്.എഴുത്തച്ഛനു മുമ്പും തെളിമലയാളത്തില്‍ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങള്‍ കേരളദേശത്ത് വന്നിരിക്കിലും രാമാനുജന്‍ എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതിപ്പോരുന്നു. രാമാനുജന്‍ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തില്‍ വരുത്തിയതെന്നു് കരുതുന്നു. പ്രൊഫസര്‍ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തില്‍ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികള്‍ക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛന്‍ തുടങ്ങിയതാണു്. എഴുത്തച്ഛന്‍ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യപകര്‍ന്നു നല്‍കിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം.
എഴുത്തച്ഛന്റെ കാവ്യങ്ങള്‍ തെളിമലയാളത്തിലായിരുന്നില്ല, സംസ്കൃതം പദങ്ങള്‍ അദ്ദേഹം തന്റെ കാവ്യങ്ങളില്‍ യഥേഷ്ടം ഉപയോഗിച്ചുകാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയില്‍ നാടോടി ഈണങ്ങള്‍ ആവിഷ്കരിച്ചതിലൂടെ കവിത കുറേകൂടി ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛന്‍. അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനം ഈ ഒരു കര്‍മ്മത്തില്‍ അദ്ദേഹത്തിനു സഹായകരമായി വര്‍ത്തിക്കുകയും ചെയ്തിരിക്കാം. കിളിപ്പാട്ട് എന്ന കാവ്യരചനാരീതിയായിരുന്നു എഴുത്തച്ഛന്‍ ആവിഷ്കരിച്ചത്. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിക്കുന്ന ഭാരതത്തിലെ ഇതിഹാസങ്ങള്‍ കുറേകൂടി ജനങ്ങള്‍ക്ക് സ്വീകാര്യമായി എന്നു വേണം കരുതുവാന്‍. മലയാളഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയില്‍ ഇതിഹാസങ്ങളുടെ സാരാംശം വര്‍ണ്ണിച്ച് ഭാഷാകവിതകള്‍ക്കു ജനഹൃദയങ്ങളില്‍ ഇടംവരുത്തുവാന്‍ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണു് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യര്‍ഹമായ ഈ സേവനങ്ങള്‍ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതില്‍ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന രാമാനുജന്‍ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു.

എഴുത്തച്ഛന്റെ കൃതികള്‍

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ശ്രീമഹാഭാരതം കിളിപ്പാട്ട് എന്നീ സാമാന്യം വലുതായ കിളിപ്പാട്ട് രചനകള്‍ രാമാനുജന്‍ എഴുത്തച്ഛന്റേതായിട്ടുണ്ട്. പ്രസ്തുതകൃതികളാകട്ടെ യഥാക്രമം ഭാരതത്തിലെ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികള്‍ക്ക് പുറമേ ഇരുപത്തിനാലു വൃത്തം, ഹരിനാമകീര്‍ത്തനം, ഭാഗവതം കിളിപ്പാട്ട് എന്നീ ചെറിയ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഭാഗവതം കിളിപ്പാട്ടിലാകട്ടെ ദശമസ്കന്ധത്തില്‍ മാത്രമേ എഴുത്തച്ഛന്റെ ശൈലി ദൃശ്യമായിട്ടുള്ളൂ, ഈ കൃതിയുടെ രചയിതാവിന്റെ കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹങ്ങള്‍ തുടരുന്നുണ്ട്. ആത്യന്തികമായി ഭക്തകവിയായിരുന്നുവെങ്കിലും ഏതാനും ചില കീര്‍ത്തനങ്ങള്‍ എഴുതുന്നതിലുപരിയായി എഴുത്തച്ഛന്റെ കാവ്യസപര്യ നിലനിന്നിരുന്നു. ഇതിഹാസങ്ങളുടെ സാരാംശങ്ങള്‍ ജനഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കുന്നതിലായിരുന്നു എഴുത്തച്ഛന്റെ കാവ്യനീതി.

കര്‍ക്കടകം

കേരളത്തില്‍ കനത്ത മഴ ലഭിക്കുന്ന മാസമാണ് കര്‍ക്കടകം. അപ്രതീക്ഷിതമായി മഴപെയ്യുന്നു എന്നതിനാല്‍ "കള്ളക്കര്‍ക്കടകം" എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ "പഞ്ഞമാസം" എന്നും വിളിക്കപ്പെടുന്നു. ചില കുടുംബങ്ങളില്‍ പ്രായമായവര്‍ നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായന ഈ മാസത്തിലാണ് നടത്താറുള്ളത്. അതിനാല്‍ കര്‍ക്കടകത്തിനെ രാമായണ മാസം എന്നും വിളിക്കുന്നു.

*യുദ്ധകാണ്ഡം

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു

*സുന്ദരകാണ്ഡം

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു

*കിഷ്കിന്ദാകാണ്ഡം

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു

*ആരണ്യകാണ്ഡം

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു...
മാതാപിതൃഭ്രാതൃമിത്രസഖികളെ ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാന്‍ ക്രോധം മൂലം മനസ്താപമുണ്ടായ് വരും ക്രോധമൂലം നൃണാം സംസാരബന്ധനം ക്രോധമല്ലോ നിജധര്‍മ്മക്ഷയകരം ക്രോധം പരിത്യജിക്കേണം ബുധജനം ക്രോധമല്ലോ യമനായതു നിര്‍ണ്ണയം വൈതരണ്യാഖ്യയാവുന്നതു തൃഷ്ണയും സന്തോഷമാകുന്നതു നന്ദനം വനം...

*അയോദ്ധ്യാകാണ്ഡം

ബാലികേ! ശുകകുലമൌലിമാലികേ! ഗുണ-
ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ
നീലനീരദനിഭന്‍ നിര്‍മ്മലന്‍ നിരഞ്ജനന്‍
നീലനീരജദലലോചനന്‍ നാരായണന്‍
നീലലോഹിതസേവ്യന്‍ നിഷ്‌കളന്‍ നിത്യന്‍ പരന്‍
കാലദേശാനുരൂപന്‍ കാരുണ്യനിലയനന്‍
പാലനപരായണന്‍ പരമാത്മാവുതന്റെ
ലീലകള്‍ കേട്ടാല്‍ മതിയാകയില്ലൊരിക്കലും.
ശ്രീരാമചരിതങ്ങളതിലും വിശേഷിച്ചു
സാരമായൊരു മുക്തിസാധനം രസായനം. 10
ഭാരതീഗുണം തവ പരമാമൃതമല്ലോ
പാരാതെ പറകെന്നു കേട്ടു പൈങ്കിളി ചൊന്നാള്‍.
ഫാലലോചനന്‍ പരമേശ്വരന്‍ പശുപതി
ബാലശീതാംശുമൌലി ഭഗവാന്‍ പരാപരന്‍
പ്രാലേയാചലമകളോടരുള്‍ചെയ്തീടിനാന്‍.
ബാലികേ കേട്ടുകൊള്‍ക പാര്‍വ്വതി ഭക്തപ്രിയേ!
രാമനാം പരമാത്മാവാനന്ദരൂപനാത്മാ-
രാമനദ്വയനേകനവ്യയനഭിരാമന്‍
അത്രിതാപസപ്രവരാശ്രമേ മുനിയുമാ-
യെത്രയും സുഖിച്ചു വാണീടിനാനൊരു ദിനം. 20
മഹാരണ്യപ്രവേശം
വിരാധവധം
ശരഭംഗമന്ദിരപ്രവേശം
മുനിമണ്ഡലസമാഗമം
സുതീഷ്ണാശ്രമപ്രവേശം
അഗസ്ത്യസന്ദര്‍ശനം
അഗസ്ത്യസ്തുതി
ജടായുസംഗമം
ലക്ഷ്മണോപദേശം
ശൂര്‍പ്പണഖാഗമനം
ഖരവധം
ശൂര്‍പ്പണഖാവിലാപം
രാവണമാരീചസംഭാഷണം
മാരീചനിഗ്രഹം
സീതാപഹരണം
സീതാന്വേഷണം
ജടായുഗതി
ജടായുസ്തുതി
കബന്ധഗതി
കബന്ധസ്തുതി
ശബര്യാശ്രമപ്രവേശം

*ബാലകാണ്ഡം

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു

രാമാദികളുടെ ബാല്യകാലത്തെപ്പറ്റി പ്രതിപാദിക്കുന്ന ഈ ഭാഗത്തിന്‌ ബാലകാണ്ഡം എന്ന പേര്‍ അന്വര്‍ത്ഥമാണ്‌.
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍.
ഇഷ്ടദേവതാവന്ദനം
രാമായണമാഹാത്മ്യം
ഉമാമഹേശ്വരസംവാദം
ഹനുമാനു തത്ത്വോപദേശം
ശിവന്‍ കഥ പറയുന്നു
പുത്രലാഭാലോചന
ശ്രീരാമാവതാരം
കൌസല്യാസ്തുതി
ബാല്യവും കൌമാരവും
വിശ്വാമിത്രന്റെ യാഗരക്ഷ
താടകവധം
അഹല്യാമോക്ഷം
അഹല്യാസ്തുതി

അദ്ധ്യാത്മരാമായണം


അദ്ധ്യാത്മരാമായണം (കിളിപ്പാട്ടു്)
കവി: തുഞ്ചത്തു് എഴുത്തച്ഛന്‍

ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വ(ജീവേശ്വരബന്ധം)ത്തെക്കുറിച്ചു വിവരിക്കുന്നതിനാല്‍ അദ്ധ്യാത്മരാമായണം എന്നു പറയുന്നു। ശിവന്‍ പാര്‍വ്വതിക്കു വിവരിച്ചുകൊടുത്ത രാമായണംകഥ എഴുത്തച്ഛന്‍ കിളിയെക്കൊണ്ടു പാടിക്കുന്നതുകൊണ്ട്‌ കിളിപ്പാട്ടെന്നു വ്യവഹരിച്ചുപോരുന്നു. ഇഷ്ടദേവതയായ രാമന്റെ നാമം ആലപിച്ചുകൊണ്ടാണ്‌ ഗ്രന്ഥാരംഭം. മംഗളകരമായ ശ്രീശബ്ദംകൊണ്ടുളള പ്രാരംഭം, ഗ്രന്ഥത്തിന്റെ നിര്‍വിഘ്നപരിസമാപ്തിയെ സൂചിപ്പിക്കുന്നു.
അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു। ശ്രീരാമന്റെ ജനനവും ബാല്യവും ബാലകാണ്ഡത്തിലും, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങള്‍ അയോദ്ധ്യാകാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും, സുഗ്രീവാദികളുമായുള്ള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ദാകാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമന്‍ രാവണനെ ജയിക്കുന്നതു് യുദ്ധകാണ്ഡത്തിലുമായി വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു.